12 വർഷങ്ങൾ കൂടുമ്പോൾ നടക്കുന്ന മഹാകർമ്മം
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഐതിഹ്യങ്ങളുടെ കലവറയായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആചാര അനുഷ്ഠാനങ്ങളുടെ പുണ്യ ഭൂമിയാണ്. 410 വർഷങ്ങൾക്ക് മുൻപ് പൂരാടം പിറന്ന ചെമ്പകശ്ശേരി ദേവനാരായണ രാജാവ് നിർമ്മിച്ച മഹാ ക്ഷേത്രം, താന്ത്രിക കുലപതികളായിരുന്ന കടിയക്കോൽ - പുതുമന തന്ത്രിമാരുടെ തർക്കത്തെ തുടർന്ന് കുറിച്ചി കരിങ്കുളം ക്ഷേത്രത്തിൻ്റെ ഊരാളന്മാർ ആയിരുന്ന വലിയമഠം കുടുംബക്കാർ ആരാധിച്ചു വന്നിരുന്ന പാർത്ഥസാരഥി വിഗ്രഹം ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠ നടത്തി. കണ്ണമംഗലം ഇല്ലത്തെ മേൽശാന്തിമാർ നിത്യപൂജ നടത്തുന്ന ദക്ഷിണ ദ്വാരകയാണ് ഈ ക്ഷേത്രം. 360 വർഷങ്ങൾക്ക് മുൻപ് തുടക്കംകുറിച്ചതും, കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടക്കുന്നതും, വിശ്വാസലഹരിയിൽ അലിഞ്ഞുചേർന്നതുമായ 'പള്ളിപ്പാന' 2026 ഫെബ്രുവരി 8, ഞായറാഴ്ച മുതൽ ഫെബ്രുവരി 22 വരെ ക്ഷേത്ര സങ്കേതത്തിൽ നടക്കുന്നു.
'പാന' എന്നാൽ പാട്ട് എന്നാണ് അർത്ഥം. ദേവസന്നിധിയിൽ നടക്കുന്ന പാട്ടാണ് പള്ളിപ്പാന. ബഹുകാര്യ കർതൃത്വം കൊണ്ട് ആലസ്യത്തിൽ ആയ മഹാവിഷ്ണുവിനെ പാട്ടുകൾ പാടി ഉണർത്തി കർമ്മ നിരതനാക്കുകയാണ് പള്ളിപ്പാന ചടങ്ങുകളുടെ ലക്ഷ്യം. വേല സമുദായത്തിൽ പെട്ട കർമ്മികൾ ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. അവരോടൊപ്പം ഗണകൻ, പാണൻ, മണ്ണാൻ തുടങ്ങിയ ജാതിയിൽ പെട്ട ആളുകളും ചടങ്ങുകളിൽ പങ്കെടുക്കും. ജാതി ചിന്തകളും ആയിത്താചാരങ്ങളും നില നിന്നിരുന്ന കാലഘട്ടത്തിൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ എല്ലാജാതിക്കാാർക്കും അനുവദിച്ചിരുന്ന അവകാശങ്ങൾ പള്ളിപ്പാന ചടങ്ങുകൾ വിളിച്ചോതുന്നു. രാജപ്രതിനിധി, മേൽശാന്തി, കോയിമ്മസ്ഥാനി, കഴകക്കാർ, വാദ്യയക്കാർ, അടിച്ചുതളിക്കാർ, തച്ചൻമാർ, അമ്പനാട്ടു പണിക്കൻ, മലയം തട്ടാൻ, കൊല്ലൻ തുടങ്ങി ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ടവരും പള്ളിപ്പാനയുടെ ഭാഗമാകും.
എല്ലാ വർഷവും മകരം ഒന്ന് മുതൽ പന്ത്രണ്ടുവരെ നടക്കുന്ന പന്ത്രണ്ട് കളഭം 12 എണ്ണം കാലം കൂടുമ്പോൾ ആണ് പള്ളിപ്പാന നടക്കുന്നത്. പന്ത്രണ്ട് പള്ളിപ്പാനകൾ കഴിഞ്ഞാൽ വിജയബലി എന്ന ചടങ്ങും നടക്കും. 1954ൽ ആയിരുന്നു ഇരുപത്തിനാലാമത് പള്ളിപ്പാനയും വിജയബലിയും. ഇപ്പോൾ നടക്കുന്ന മുപ്പതാമത് പള്ളിപ്പാനക്ക് ശേഷം 2098 ലാണ് അടുത്ത വിജയബലി.
ശ്രീബലിബിബം ചടങ്ങ് നടക്കുന്ന പാനപന്തലിലേക്ക് കൊണ്ടുവരാറില്ല. പകരം ഉത്സവനാളുകളിൽ ക്ഷേത്രം കോയിമ്മസ്ഥാനി അധികാര ചിഹ്നമായി എടുക്കുന്ന ചൂരലിൽ സ്വർണ്ണം കെട്ടിയ കോയിമ്മവടി ശ്രികോവിലിൽ കൊണ്ടുപോയി മേൽശാന്തി പ്രതിഷ്ഠാമൂർത്തിയോട് ചേർത്ത് വെച്ച് പൂജകൾ നടത്തി ആവാഹിച്ച് വെള്ളിവട്ടകയിൽ വെച്ച് വാളും പരിചയും ധരിച്ച കോയിമ്മസ്ഥാനിയുടെയും, കുത്തു വിളക്കുകളുടെയും, വാദ്യമേളങ്ങളുടെയും, വായ്ക്കുരവയുടെയും അകമ്പടിയിൽ പള്ളിപന്തലിലേക്ക് എഴുന്നള്ളിക്കും. വേലന്മാർ ജപിച്ച് നൽകുന്ന കാപ്പുകൾ കോയിമ്മസ്ഥാനി വാങ്ങി മേൽശാന്തിയെ ഏൽപിച്ച് കോയിമ്മവടി ദേവനായി സങ്കല്പിച്ചു വടിയിൽ ക്രമ പ്രകാരം കെട്ടും.
വേലന്മാർ ശൈവ വാദ്യങ്ങൾ ആയ പറയും തുടിയും കൊട്ടി പാട്ട് പാടുമ്പോൾ ദേവൻ്റെ ബാധോ വദ്രങ്ങളെ ഇലഞ്ഞിതൂപ്പ് കൊണ്ട് ഉഴിഞ്ഞ് വാര്യന്മാർ ഹോമകുണ്ഡത്തിൽ നിക്ഷേപിക്കും.
"പൊരുതവരെ പാപികളെ പലനാളേ പൊരുതേ ആരെല്ലാമാരെല്ലാം തിരുമേനിയെ പൊരുതേ."
എന്ന് വേലന്മാർ പെരുക്കത്തിൽ
പാടുമ്പോൾ ഇലഞ്ഞിതൂപ്പും, തവിട്ടും, ഉപ്പും, കരിമ്പടനൂലും കൂടി ചേർത്ത് പേരുചൊല്ലി വിളിച്ച് ഹോമകുണ്ഡത്തിൽ
നിക്ഷേപിക്കുമ്പോൾ വല്ലാത്ത ശബ്ദത്തോടെ അവ പൊട്ടിത്തെറിക്കും. 15 ദിവസങ്ങളിലായി നടക്കുന്ന പള്ളിപ്പാന
ചടങ്ങുകളിൽ പകലും രാത്രിയുമായി 24 കർമ്മങ്ങൾ ആണ് നടക്കുക. ദ്രാവിഡ പാരമ്പര്യത്തിൽ ഗ്രാമീണ കേരളത്തിൽ
നിലനിന്നിരുന്ന 'വേലൻ പ്രവർത്തി' ഒരു അനുഷ്ഠാനകലയാണ്. പള്ളിപ്പാന ആദ്യം നടത്തിയത് സുബ്രഹ്മണ്യ സ്വാമിയുടെ
നിർദ്ദേശ പ്രകാരം പരമശിവനും ശ്രീ പാർവതിയും കൂടി ചേർന്നാണ് എന്നൊരു ചരിത്രമുണ്ട്.
അമ്പലപ്പുഴയിൽ പാന നടത്തുവാൻ ആറു കുടുംബക്കാർക്ക് ആണ് അവകാശം. ചെമ്പകശ്ശേരി, കോയിക്കരി, ഏറമുണ്ട, കുന്നംകരി, നെട്ടാശ്ശേരി, അമ്പലപ്പുഴ. ഓത്തും മുറോത്തും ആണ് പള്ളിപ്പാനയിലെ മുഖ്യ കർമ്മങ്ങൾ. പകൽ സമയത്ത് വേലന്മാർ ഓത്തും രാത്രിയിൽ വേലത്തികൾ മുറോത്തും നടത്തും. 'പുറനാടികൾ' എന്നറിയപ്പെടുന്ന ഒരു വിഭാഗവും പള്ളിപ്പാനയിൽ സജീവമാണ്. വിദൂഷക വേഷം കെട്ടി വേലന്മാർ ചെയ്യുന്ന കർമ്മങ്ങൾക്ക് ജനശ്രദ്ധ കിട്ടാത്ത തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്ന അവരിൽ ഒരാളെ അവസാന ദിവസം ബലി കൊടുക്കുന്ന വേദനാജനകമായ ചടങ്ങും പള്ളിപ്പാനയിൽ ഉണ്ടായിരുന്നു.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന എന്നത് ദേവസന്നിധിയിൽ പാട്ടുകളും ആചാരങ്ങളും മുഖേന ദൈവചൈതന്യം ഉണർത്തി ക്ഷേത്രശുദ്ധി ലക്ഷ്യമാക്കി നടത്തുന്ന അപൂർവ്വമായ ആചാരമാണ്.
പള്ളിപ്പാനയ്ക്ക് ശേഷം എട്ട് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ദ്രവ്യകലശം ക്ഷേത്രശുദ്ധിക്കും ദൈവചൈതന്യാവാഹനത്തിനുമായി നിശ്ചിത ദ്രവ്യങ്ങൾ കലശങ്ങളിൽ സമാഹരിച്ച് നടത്തുന്ന പാവനമായ ചടങ്ങാണ്.
ദ്രവ്യകലശത്തിന് ശേഷം പത്ത് ദിവസം നീളുന്ന തിരുവുത്സവം ക്ഷേത്രത്തിൽ നടത്തപ്പെടും.